ആശയവിനിമയം

കേരളം


കേരളം
അപരനാമം: ദൈവത്തിന്റെ സ്വന്തം നാട്
തലസ്ഥാനം തിരുവനന്തപുരം
രാജ്യം ഇന്ത്യ
ഗവര്‍ണ്ണര്‍
മുഖ്യമന്ത്രി
ആര്‍. എസ്. ഗവായി
വി.എസ്. അച്യുതാനന്ദന്‍
വിസ്തീര്‍ണ്ണം 38,863ച.കി.മീ
ജനസംഖ്യ 31,838,619
ജനസാന്ദ്രത 819/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മലയാളം
ഔദ്യോഗിക മുദ്ര
തമിഴ്, കന്നഡ തുടങ്ങി 25ഓളം ഭാഷകളും സംസാരിക്കുന്നുണ്ട്.

ഇന്ത്യയുടെ തെക്കെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. ഇംഗ്ലീഷില്‍: Kerala. മലയാളം പ്രധാനഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. കിഴക്ക്‌ തമിഴ്‌നാട്, വടക്ക്‌ കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ കേരളത്തിന്റെ അതിര്‍ത്തികള്‍. വൈവിധ്യമേറിയ ഭൂപ്രകൃതിയാല്‍ സമ്പന്നമായ ഇവിടം ലോകത്തിലെ സന്ദര്‍ശനം നടത്തേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ ട്രാവലര്‍ മാഗസിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. [1]. കളരിപ്പയറ്റ്, കഥകളി, ആയുര്‍വേദം, തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങള്‍ക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികള്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന ഘടകമാണ്.

ഇന്ത്യയില്‍ ഏറ്റവും സാമൂഹിക പുരോഗതി കൈവരിച്ച സംസ്ഥാനമാണ്‌ കേരളം. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരത, ആരോഗ്യം, കുടുംബാസൂത്രണം തുടങ്ങിയ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ വികസിത രാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌. കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡല്‍ എന്ന പേരില്‍ പല രാജ്യാന്തര സാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.

ഉള്ളടക്കം

[തിരുത്തുക] പേരിനുപിന്നില്‍

കേരളം എന്ന പേരിന്റെ ഉത്ഭവത്തിന്റെ കാര്യത്തില്‍ വിഭിന്ന അഭിപ്രായങ്ങള്‍ ഉണ്ട്.

  • കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ഥത്തില്‍ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നര്‍ഥം വരുന്ന അളം എന്ന പദവും ചേര്‍ന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വിശ്വസിക്കപ്പെടുന്നു.
  • ‘ചേരളം’ എന്ന പദത്തില്‍ നിന്ന്‌ ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം, ചേര്‍, അഥവാ ചേര്‍ന്ത എന്നതിന് ചേര്‍ന്ന എന്നാണ് അര്‍ത്ഥം. കടല്‍ മാറി കരകള്‍ കൂടിച്ചേര്‍ന്ന എന്ന അര്‍ത്ഥത്തില്‍ ആണ് ഇത് ഉത്ഭവിച്ചത് എന്നാണാ വാദഗതിക്കാര്‍ കരുതുന്നത്. സംഘകാലത്തിലെ നെയ്തല്‍ തിണൈ എന്ന ഭൂപ്രദേശത്തില്‍ വരുന്ന ഇവിടം കടല്‍ ചേരുന്ന് ഇടം എന്നര്‍ത്ഥത്തില്‍ ചേര്‍ എന്ന് വിളിച്ചിരുന്നു. ചേര്‍+അളം എന്നതിന് സമുദ്രം എന്ന അര്‍ത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലര്‍ കടലോരത്തിന്റെ അധിപരുമായി. [2]
  • ചേര രാജാക്കന്മാരില്‍ നിന്നുമാകാം പേര്‍ വന്നതെന്നാണ് മറ്റൊരു അഭിപ്രായം. [3] ഇവരുടെ പേര്‍ തന്നെ ഥേര എന്ന പാലി വാക്കില്‍ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരന്‍ എന്ന വാക്കിന് വലിയേട്ടന്‍ എന്നാണ് വാച്യാര്‍ത്ഥം. ബുദ്ധമതത്തിലെ ഥേരവാദ മതത്തില്‍ പെട്ടവരായിരുന്നു ചേര രാജാക്കന്മാര്‍ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയല്‍ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരന്‍ എന്നായതാണെന്നും, സ്ഥലം എന്ന അര്‍ത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബൗദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം. [4]ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്‌. ഇതായിരിക്കാം കേരളം ആയതെന്നാണ്‌ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വാദിക്കുന്നത്.
  • വീരകേരളന്റെ നാടായതിനാല്‍ കേരളം എന്ന പേര്‍ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.[5]
  • മലഞ്ചരിവ് എന്നര്‍ത്ഥമുള്ള ചാരല്‍ എന്ന തമിഴ് പദത്തില്‍ നിന്നാണ്‌ ചേരല്‍ ഉണ്ടായത എന്നും അതാണ്‌ കേരളം ആയതെന്നും മറ്റൊരു വാദം നിലനില്‍കുന്നു.
  • മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നില്‍ എന്നാണ്. [6]കേരളത്തിന്റെ പ്രകൃതി സൌന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവര്‍ അല്ലാഹു അനുഗ്രഹിച്ച നാട് എന്നര്‍ത്ഥത്തില്‍ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. മലബാര്‍ എന്ന പേര്‍ നല്‍കിയത് അറബികള്‍ ആണെന്നതും ഇതിന് ശക്തി പകരാന്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു.

[തിരുത്തുക] ചരിത്രം

ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകള്‍ കേരളത്തിലെ മറയൂര്‍ എന്ന സ്ഥലത്ത്.
ശിലായുഗത്തിലേതെന്ന് വിശ്വസിക്കപ്പെടുന്ന മുനിയറകള്‍ കേരളത്തിലെ മറയൂര്‍ എന്ന സ്ഥലത്ത്.
പ്രധാന ലേഖനം: കേരള ചരിത്രം

പ്രാക്തന കാലം മുതലുളള അധിനിവേശങ്ങളുടെയും പോരാട്ടങ്ങളുടെയും ബാക്കി പത്രമാണ്‌ ഇന്നത്തെ കേരളം. ആദ്യമായി അധിനിവേശം നടത്തിയത് നെഗ്രിറ്റോയ്ഡ്-ആസ്ത്രലോയ്ഡ് വര്‍ഗ്ഗത്തില്‍ പെട്ടവരായിരുന്നിരിക്കണം എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. കേരളത്തിന്റെ പ്രാക്തനകാലത്ത് ഇന്നുകാണുന്ന സമതലങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഈ അധിനിവേശക്കാര്‍ മുഖ്യമായും ഉയര്‍ന്ന നിരപ്പിലുള്ള സ്ഥലങ്ങളിലേക്കാണ്‌ അധിനിവേശം ചെയ്തത്. ഇവര്‍ മുഖ്യമായും നായാട്ടിലൂടെയും വനങ്ങളിലെ കായ്കനികള്‍ ഭക്ഷിച്ചുമാണ്‌ ജീവിച്ചിരുന്നത്. കൃഷി അവര്‍ക്ക് അജ്ഞാതമായിരുന്നു. ഇവരുടെ പിന്മുറക്കാര്‍ ഇന്നും കേരളത്തില്‍ അവശേഷിച്ചിട്ടുണ്ട്. കിഴക്കന്‍ മലകളിലും കാടുകളിലും കണ്ടുവരുന്ന പണിയര്‍, ഇരുളര്‍, കുറിച്യര്‍, മുതുവാന്മാര്‍, മലയരയര്‍, മലവേടര്‍, ഉള്ളാടര്‍, കാണിക്കാര്‍ തുടങ്ങിയ ആദിവാസികള്‍ ഇവരുടെ പിന്‍‌ഗാമികള്‍ ആണ്‌.[7] ഏറ്റവും കൂടുതല്‍ സദാചാരബോധം കാണപ്പെടുന്നത് ഇവര്‍ക്കിടയിലാണ്‌ അവരുടേതായ പ്രത്യേക നിയമങ്ങള്‍ അവര്‍ ഇന്നും പാലിക്കുന്നു.

പിന്നീട് അധിനിവേശം ചെയ്തവരാണ്‌ ദ്രാവിഡര്‍. ഇത് ഭൂമിയിലെ വ്യത്യാസങ്ങള്‍ ഉണ്ടാവുകയും കടല്‍ മാറി കൂടുതല്‍ സമതലപ്രദേശങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തതിനുശേഷമാണ്‌ എന്നാണ്‌ ചരിത്രഗവേഷകര്‍ കരുതുന്നത്. മഹാശിലസംസ്കാരത്തിന്റെ ഉപജ്ഞാതാക്കള്‍ ഇവരാണ്‌. കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ നിന്നും ഈ സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൃഷി അറിയാമായിരുന്ന ഇവര്‍ ആദിമനിവാസികള്‍ അധിവസിച്ചിരുന്ന വനങ്ങളിലേക്ക് കടക്കാതിരിക്കുകയോ ആദിമനിവാസികള്‍ സമതലങ്ങളിലേക്ക് കുടിയേറാതിരിക്കുകയോ ചെയ്തിരിക്കാം. അല്ലെങ്കില്‍ ദ്രാവിഡര്‍ ആദിവാസികള്‍ക്ക് മേല്‍ മേല്‍ക്കോയ്മ നേടിയിരുന്നിരിക്കാം. അവരുടേതായ ചുറ്റുപാടുകളില്‍ ജീവിച്ചുകൊണ്ട് പുതിയ അധിനിവേശക്കാരുമായി വ്യാപാരം ബന്ധം ചെയ്തിരുന്നതായി പില്‍ക്കാലത്തെ സംഘം കൃതികളില്‍ നിന്ന് മനസ്സിലാക്കാം. ഇവര്‍ കാളി, പൂ‌ര്‍‌വ്വികര്‍(മുത്തപ്പന്‍), പ്രകൃതിശക്തികള്‍, മലദൈവങ്ങള്‍ എന്നിവരെ ആരാധിച്ചിരുന്നു.

കേരളത്തെപ്പറ്റിയുള്ള ഏറ്റവും പഴക്കമേറിയ രേഖ ക്രിസ്തുവിനു മുന്‍പ്‌ 272-നും 232-നും ഇടയില്‍ അശോകചക്രവര്‍ത്തി സ്ഥാപിച്ച ശിലാഫലകത്തില്‍ നിന്നാണ്‌ ലഭിച്ചിരിക്കുന്നത്‌.[8]. അശോകക്രവര്‍ത്തിയുടെ രണ്ടാം ശിലാശാസനത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു : "ദേവന്മാര്‍ക്ക് പ്രിയനാകിയ രാജാ പ്രിയദര്‍ശിയുടെ രാജ്യത്തും അയല്‍ രാജ്യങ്ങളായ ചോള, പാണ്ഡ്യ, സത്യപുത്ര, കേരളപുത്ര രാജ്യങ്ങളിലും, താമ്രപര്‍ണിയിലും യവനരാജാവായ ആന്റിയോക്കോസ് ഭരിക്കുന്ന സ്ഥലത്തും അതിന്റെ അയല്‍ രാജ്യങ്ങളിലും ദേവാനാംപ്രിയ രാജാപ്രിയദര്‍ശി രണ്ട്തരം ചികിത്സക്കുള്ള ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു: മനുഷ്യര്‍ക്കുള്ള ചികിത്സക്കും കന്നുകാലികള്‍ക്കുള്ള ചികിത്സക്കും. .....". കേരളരാജാവിന്റെ പേര് അശോകശാസനത്തില്‍ പറയുന്നില്ലെങ്കിലും ഇവിടെ കേരളപുത്ര എന്ന് പരാമര്‍ശിക്കപ്പെടുന്നത് കേരളമാണെന്ന് വ്യക്തം. ശിലാശാസനം 13ലും ഇതേരീതിയിലുള്ള പരാമര്‍ശം കാണാം. താമ്രപര്‍ണി എന്ന് പരാമര്‍ശിക്കപ്പെടുന്ന പ്രദേശം ഇന്നത്തെ ശ്രീലങ്കയാണ്.

ക്രിസ്തുവിനു ശേഷമുളള ആദ്യനൂറ്റാണ്ടുകളിലെ ഗ്രീക്ക്‌, റോമന്‍, ചൈനീസ്‌ യാത്രാരേഖകളില്‍ കേരളത്തെപ്പറ്റിയുളള വിവരണങ്ങള്‍ കാണാം. ക്രി.മു. 302 സെലൂക്കസ് നിക്കേറ്റര്‍ അയച്ച സഞ്ചാരിയായ മെഗസ്തനീസിന്റെ വിവരണങ്ങളില്‍ കേരളത്തെപ്പറ്റിയും ഇവിടത്തെ തുറമുഖത്തെപ്പറ്റിയും വിവരണം ഉണ്ട്. ക്രി.വ. ആദ്യ നൂറ്റാണ്ടില്‍ എഴുതപ്പെട്ട പെരിപ്ലസ് എന്ന സഞ്ചാരസാഹിത്യചരിത്രത്തില്‍ കേരളത്തിനെക്കുറിച്ച് നിരവധി പരാമര്ശങ്ങള്‍ ഉണ്ട്. പുരാതന കാലം മുതല്‍ കേരളം ചേര രാജവംശത്തിനു കീഴിലായിരുന്നു. തമിഴ്‌ ആയിരുന്നു ചേരന്‍മാരുടെ വ്യവഹാര ഭാഷ. തമിഴില്‍ നിന്നും വേറിട്ട്‌ മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ്‌ കേരളത്തിന്റെ തനതു ചരിത്രം പിറക്കുന്നത്‌.

ക്രിസ്തുവിനു മുന്‍പു തന്നെ കേരളീയര്‍ യഹൂദരുമായി വ്യാപാര ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ക്രിസ്തു ശിഷ്യനായ തോമസിന്റെ കേരളത്തിലേക്കുളള വരവിനു കളമൊരുക്കിയതു ഈ ബന്ധമാണെന്നു കരുതപ്പെടുന്നു. എട്ടാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ അറബി വ്യാപാരികളാണ്‌ മലബാറിലെ പ്രബലമായ മുസ്ലിം ജനവിഭാഗത്തിന്റെ പിറവിക്കു പിന്നില്‍. പത്താം നൂറ്റാണ്ടു മുതല്‍ കേരളം ജന്മി പ്രഭുക്കന്മാരുടെ കീഴിലായി. ഇവരുടെ പരസ്പര പോരാട്ടങ്ങള്‍ക്കൊടുവില്‍ മൂന്നു അധികാര കേന്ദ്രങ്ങള്‍ നിലവില്‍ വന്നു: മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍. തുടര്‍ന്നാണ്‌ കേരളം വിദേശാധിപത്യത്തിനു കീഴിലാവുന്നത്‌.

1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വര്‍ച്ചത്,  ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്
1572 ലെ കാലിക്കറ്റ് പോര്‍ട്ട് - പോര്‍ട്ടുഗീസുകാരുടെ കാലത്ത് വര്‍ച്ചത്, ജോര്‍ജ്ജ് ബ്രൗണ്‍ ഫ്രാന്‍സ് ഹോഗെന്‍ബെര്‍ എന്നിവരുടെ ചിവിയേറ്റ്സ് ഓര്‍ബിസ് ടെറാറും എന്ന അറ്റ്ലസില്‍ നിന്ന്

പോര്‍ച്ചുഗീസ്‌ സഞ്ചാരിയായ വാസ്കോ ഡ ഗാമ 1498-ല്‍ കേരളത്തില്‍ എത്തിയത്‌ കേരളത്തില്‍ നിന്നുളള സുഗന്ധവ്യഞ്ജന വ്യാപാരത്തില്‍ അറബികളുടെ മേല്‍ക്കോയ്മ തകര്‍ക്കുക എന്ന ഉദ്ദ്യേശത്തോടെ ആയിരുന്നു. അതുവരെ യൂറോപ്പുമായുളള വ്യാപാര ബന്ധങ്ങളുടെയെല്ലാം ഇടനിലക്കാര്‍ അറബികളായിരുന്നു. ഏതായാലും കേരളത്തിന്റെ കടല്‍മുഖങ്ങള്‍ യൂറോപ്യന്‍ വ്യാപാരികള്‍ക്കു മുന്നില്‍ തുറക്കപ്പെട്ടതോടെ ഭൂമിമലയാളത്തിന്റെ ചരിത്രഗതി മാറിമറിഞ്ഞു. പോര്‍ച്ചുഗീസുകാരെത്തുടര്‍ന്ന് ഡച്ചുകാരും ഫ്രഞ്ചുകാരും അവസാനമായി ബ്രിട്ടീഷുകാരും കേരളത്തില്‍ സ്വാധീനമുറപ്പിച്ചു. വിദേശാധിപത്യത്തിനെതിരെ നടന്ന നിരവധി സമരങ്ങളാണ് പിന്നീടുള്ള കേരളചരിത്രത്തിലെ പ്രധാന ഏടുകളെല്ലാം.

ഈ കാലഘട്ടത്തിലെല്ലാം കേരളം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി തിരിഞ്ഞുകിടക്കുകയായിരുന്നു. മലബാര്‍ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു. തിരുവിതാംകൂറിലും കൊച്ചിയിലും നാട്ടുരാജാക്കന്‍മാരിലൂടെയായിരുന്നു ഭരണം. 1947-ല്‍‍ ഇന്ത്യ സ്വതന്ത്രയായ ശേഷം, ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. ഇതേത്തുടര്‍ന്ന്, 1956 നവംബര്‍ ഒന്നിനാണ് മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.

[തിരുത്തുക] ഭൂമിശാസ്ത്രം

കേരളത്തിലെ ഏറ്റവും വലിയ പര്‍വ്വതം- ആനമുടി
കേരളത്തിലെ ഏറ്റവും വലിയ പര്‍വ്വതം- ആനമുടി

അക്ഷാംശം 8o17' 30" മുതല്‍ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതല്‍ 77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീര്‍ണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. ഇത് ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ 1.18 ശതമാനം മാത്രമേ വരൂ. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കില്‍ എറണാകുളം, ഇടുക്കി ജില്ലകളില്‍ 124 കിലോമീറ്റര്‍ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.

കിഴക്ക്‌ പശ്ചിമഘട്ടത്തില്‍ തുടങ്ങി പടിഞ്ഞാറ്‌ അറബിക്കടല്‍ വരെയുളള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഏറെ ഭിന്നമാണ്‌. തെക്കുമുതല്‍ വടക്കുവരെ ഇടതടവില്ലാതെ വ്യാപിച്ചു കിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ്‌ കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്‌. പ്രകൃതി നിര്‍മ്മിതമായ ഒരു മതിലുപോലെയാണ്‌ ഈ മലനിരകള്‍. പാലക്കാട്‌ ജില്ലയിലെ വാളയാറില്‍ മാത്രമാണ്‌ പശ്ചിമഘട്ടം മുറിക്കപ്പെടുന്നത്‌. വാളയാര്‍ ചുരം എന്ന ഈ ചുരമുളളതിനാല്‍ പാലക്കാടു ജില്ലയില്‍ മാത്രം മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി വരണ്ട കാലാവസ്ഥയാണ്‌. 580 കിലോമീറ്റര്‍ നീണ്ടുകിടക്കുന്നതാണ്‌ കേരളത്തിന്റെ തീരപ്രദേശം. കോട്ടയം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്‌ എന്നീ ജില്ലകളൊഴികെ ബാക്കി ജില്ലകളെയെല്ലാം അറബിക്കടല്‍ സ്പര്‍ശിക്കുന്നുണ്ട്‌.

മലനിരകളില്‍ മിക്കയിടങ്ങളിലും തേയില കൃഷി വ്യാപകമായി ചെയ്തു വരുന്നു
മലനിരകളില്‍ മിക്കയിടങ്ങളിലും തേയില കൃഷി വ്യാപകമായി ചെയ്തു വരുന്നു

[തിരുത്തുക] ഭൂപ്രകൃതി

ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.

  • മലനാട് - സമുദ്രനിരപ്പില്‍ നിന്ന്‌ 75മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള പ്രദേശങ്ങള്‍. 18653 ച.കി.മീറ്റര്‍ വിസ്തൃതിയുള്ള കേരളത്തിന്റെ 48 ശതമാനവും മലനാടാണ്.
  • ഇടനാട് - 7.5 മീറ്ററിനും 75 മീറ്ററിനും ഇടയില്‍ ഉയരമുള്ള പ്രദേശങ്ങള്‍. ചുവന്ന മണ്ണ് ഈ പ്രദേശത്തിന്റെ പ്രതേകതയാണ്‌‍. നെല്‍കൃഷിക്ക് വളരെ യോജിച്ചതാണ് ഈ മണ്ണ്.
  • തീരദേശം - 7.5 മീറ്ററില്‍ താഴെ ഉയരമുള്ള പ്രദേശങ്ങള്‍. കേരളത്തില്‍ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങള്‍ തീരപ്രദേശത്താണ്. കൊച്ചി, ആലപ്പുഴ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. പുരാതന കാലം മുതല്‍ക്കേ കടലുമായി ബന്ധപ്പെട്ട വ്യാപാരം മൂലം വന്ന പ്രത്യേകതയാണ് ഇത്. കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ തീരദേശം വഹിക്കുന്ന പങ്ക് നിര്‍ണ്ണായകമാണ്‌

[തിരുത്തുക] നദികള്‍

ഉള്‍നാടന്‍ ജലാശയങ്ങള്‍ കേരളത്തിന്റെ പ്രത്യേകതയാണ്. അത്തരം ഒരു ജലാശയവും അതിലൂടെ ഒഴുകുന്ന ഹൌസ്‌ബോട്ടുകളും കാണാം
ഉള്‍നാടന്‍ ജലാശയങ്ങള്‍ കേരളത്തിന്റെ പ്രത്യേകതയാണ്. അത്തരം ഒരു ജലാശയവും അതിലൂടെ ഒഴുകുന്ന ഹൌസ്‌ബോട്ടുകളും കാണാം

കേരളത്തില്‍ 44 നദികള്‍ ഉണ്ട്. 41 എണ്ണം സഹ്യപര്‍വ്വതത്തില്‍ നിന്നുത്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകുമ്പോള്‍ മൂന്നെണ്ണം കിഴക്കോട്ടാണ് ഒഴുകുന്നത്. കേരളത്തിലെ നദികള്‍ പശ്ചിമഘട്ടത്തില്‍ നിന്നുമുത്ഭവിക്കുന്നതിനാല്‍ നീളം കുറവാണ്. 244 കി.മീ നീളമുള്ള പെരിയാര്‍ നദിയാണ് കേരളത്തിലെ ഏറ്റവും നീളമുള്ള നദി. രണ്ടാം സ്ഥാനം ഭാരതപ്പുഴക്കും മൂന്നാംസ്ഥാനം പമ്പയാറിനുമാണ്‌. 100 കി.മീ കൂടുതല്‍ നീളമുള്ള 11 നദികള്‍ ഉണ്ട്. പഞ്ചാബിലേയോ ആന്ധ്രാ പ്രദേശിലേയോ പോലെ അതിവിശാലങ്ങളായ പാടശേഖരങ്ങള്‍ ഇല്ല. മലകളാലോ ചെറുകുന്നുകളാലോ വലയം ചെയ്ത വയലുകളാണധികവും. പറമ്പുകള്‍, തോടുകള്‍, ചെറുകുന്നുകള്‍, മേടുകള്‍ തുടങ്ങിയ പാടശേഖരങ്ങളേയും ഇടനാട്ടിലേക്കു വരുമ്പോള്‍ കണ്ടെത്താന്‍ കഴിയും. തീരപ്രദേശങ്ങളില്‍ വയലുകളുടെ വിസ്തൃതി പിന്നെയും കുറയുന്നു.

44 നദികളും അവയുടെ തോടുകളും തലങ്ങും വിലങ്ങും കിടക്കുന്ന കേരളത്തില്‍ വള്ളങ്ങളായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ മുഖ്യയാത്രാവാഹനങ്ങള്‍. ഏതാനും കിലോമീറ്റര്‍ സഞ്ചരിക്കുമ്പള്‍ ഒരു നദിയെങ്കിലും കേരളത്തില്‍ കണ്ടെത്താന്‍ കഴിയും. വെള്ളത്താല്‍ ചുറ്റപ്പെട്ട സ്ഥലങ്ങള്‍ കൂടുതലുള്ളതിനാല്‍ ഭക്ഷണം, പാര്‍പ്പിടം, സഞ്ചാരം, വസ്ത്രധാരണം എന്നിവയില്‍ തനതായ ശൈലികള്‍ കേരളത്തിനു സ്വന്തമായി. സമുദ്രസാമീപ്യവും, പശ്ചിമഘട്ടനിരകള്‍ മഴമേഘങ്ങളേയും ഈര്‍പ്പത്തിനേയും തടഞ്ഞു നിര്‍ത്തുന്നതും മൂലം, കൂടിയ ആര്‍ദ്രതയും അന്തരീക്ഷ ഊഷ്മാവും കേരളത്തിനുണ്ട്. അന്തരീക്ഷ ഊഷ്മാവ് വര്‍ഷത്തില്‍ ചെറിയ ഏറ്റക്കുറച്ചിലുകളേ കാണിക്കാറുമുള്ളു. ജലസാന്നിധ്യത്തിന്റെ കൂടിയതോത് തീണ്ടലും തൊടീലും പോലുള്ള ആചാരങ്ങളേയും ബാധിച്ചിട്ടുണ്ടെന്നാണ് പൊതുവേ കണക്കാക്കുന്നത്.

[തിരുത്തുക] കായലുകള്‍

കടലുമായി ബന്ധപ്പെട്ട ജലാശയങ്ങളായ കായലുകള്‍34 എണ്ണമാണ്‌ കേരളത്തിലുള്ളത്. ഇവയില്‍ 27 എണ്ണം കടലുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു. 7 എണ്ണം ഉള്‍നാടന്‍ ജലാശയങ്ങളഅണ്‌. ഈ കായലുകള്‍ ബന്ധിപ്പിക്കുന്ന 448 കി.മീ. നീളം വരുന്ന ഉള്‍നാടന്‍ ജലപാതകള്‍ ഉണ്ട്. അവയില്‍ കൊല്ലം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ജലപാതയുടെ വികസനം ഇപ്പോള്‍ നടന്നു വരുന്നു. മിക്ക കായലുകളിലും 24 മണിക്കൂറില്‍ രണ്ടു പ്രാവശ്യം വീതം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്നു. പ്രധാനകായലുകള്‍ താഴെപറയുന്നവയാണ്‌: വേളിക്കായല്‍, അഷ്ടമുടിക്കായല്‍, വേമ്പനാട്ടുകായല്‍, കൊടുങ്ങല്ലൂര്‍ ‍കായല്‍, കഠിനകുളം കായല്‍, അഞ്ചുതെങ്ങുകായല്‍, ഇടവാ-നടയറക്കായലുകള്‍, പരവൂര്‍ കായല്‍,പൊന്നാനിക്കായല്‍, കടലുണ്ടി കായല്‍

ഇത് കൂടാതെ നിരവധി ശുദ്ധജല കായലുകള്‍ കേരളത്തില്‍ ഉണ്ട്. തൃശൂര്‍ ജില്ലയിലെ ഏനാമാക്കല്‍, മണക്കൊടി എന്നിവ ശുദ്ധജലതടാകങ്ങള്‍ ആണ്‌. ഇരിങ്ങാലക്കുടയിലെ മറ്റൊരു കായലായ മുരിയാട് അടുത്തകാലത്തായി ജനശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. കുമ്പള കല്‍നട്, ബേക്കല്‍ എന്നിവടങ്ങളിലും കായലുകള്‍ ഉണ്ട്. കൊല്ലം ജില്ലയിലെ ശാസ്താംകോട്ട തടാകമാണ്‌ ഏറ്റവും വലിയ ശുദ്ധജലതടാകം., 3.7 ച.കി.മീ വിസ്തീര്‍ണ്ണമുള്ള ഈ തടാകത്തിന്റെ കൂടിയ ആഴം 14 മീറ്ററാണ്‌.

[തിരുത്തുക] മണ്ണിനങ്ങള്‍

കേരളത്തിലെ മണ്ണിനങ്ങളെ ഏഴായി തിരിക്കാം. 1) തേരിമണ്ണ് 2) ലാററ്റൈറ്റ് 3) എക്കല്‍ മണ്ണ് 4) ചെളി മണ്ണ് 5) ഉപ്പുമണ്ണ് 6) പരുത്തിക്കരിമണ്ണ് 7)കാട്ടുമണ്ണ് എന്നിവയാണ് അവ.

[തിരുത്തുക] ധാതുസമ്പത്ത്

ധാതുസമ്പത്തിന്റെ കാര്യത്തില്‍ ഇതര സംസ്ഥാനങ്ങളേക്കാള്‍ കേരളത്തിന്റെ സംഭാവന ദരിദ്രമല്ല. അപൂര്‍വ്വ ലോഹങ്ങള്‍ ഉള്‍പ്പെടുന്ന മണല്‍ കേരളത്തിന്‍റെ തീരത്ത് ധാരളമായി ഉണ്ട്. ഇല്‍മനൈറ്റ്, മോണോസൈറ്റ്, റൂട്ടൈല്‍, സിര്‍ക്കോണ്‍, സില്‍മനൈറ്റ്, തോറിയം, ടൈറ്റാനിയം, ബോക്സൈറ്റ്, മാഗ്നട്ടൈറ്റ് തുടങ്ങിയ അയിരുകള്‍ ധാരാളമായി കാണപ്പെടുന്നുണ്ട്.

[തിരുത്തുക] കാലാവസ്ഥ

കേരളത്തിലെ ഭൂമിയുടെ വിഭജനം ഏകദേശ ഭൂപടം
കേരളത്തിലെ ഭൂമിയുടെ വിഭജനം ഏകദേശ ഭൂപടം

ഭൂമധ്യരേഖയില്‍ നിന്ന് വളരെ അടുത്തായിക്കിടക്കുന്നതിനാല്‍ കേരളത്തില്‍ ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. എന്നാല്‍ സമുദ്രസാമീപ്യം സമശീതോഷ്ണ കാലവസ്ഥയൊരുക്കുന്നു. കേരളത്തില്‍ കാലാവസ്ഥകള്‍ വ്യക്തമായി വ്യത്യാസം പുലര്‍ത്തുന്നവയാണ്‌. രണ്ട് മഴക്കാലങ്ങള്‍ ആണ് ഉള്ളത്. കാലവര്‍ഷവും തുലാവര്‍ഷവും. ശൈത്യകാലം, വേനല്‍ക്കാലം, ഉഷ്ണകാലം എന്നീ മറ്റു കാലാവസ്ഥകളും അനുഭവപ്പെടുന്നു.

[തിരുത്തുക] ശൈത്യകാലം

ചൂടു കുറഞ്ഞ വരണ്ട കാലാവസ്ഥ എന്നേ പറയാന്‍ പറ്റൂ. ഭൂമധ്യരേഖയില്‍ നിന്ന് അകന്ന പ്രദേശങ്ങള്‍ പോലെ വളരെ കുറഞ്ഞ താപനില കേരളത്തില്‍ രേഖപ്പെടുത്തിക്കാണാറില്ല. മഴ നന്നേ കുറവായിരിക്കും കുറഞ്ഞ താപനില 13-16 വരെ ചിലപ്പോള്‍ ആകാറുണ്ട്. എന്നാല്‍ കൂടിയ താപനില 23 നു താഴെ നില്‍ക്കുകയും ചെയ്യുന്ന സുഖകരമായ ഒരു കാലാവസ്ഥയാണ് ഇത്. മൂന്നാര്‍ പോലെയുള്ള കുന്നിന്‍പ്രദേശങ്ങളില്‍ താപനില ശൈത്യപ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വളരെ ഇഷ്ടമാകുന്നതിനാല്‍ വിദേശീയരായ സന്ദര്‍ശകര്‍ കൂടുതല്‍ ഉണ്ടാവുന്ന ഒരു കാലഘട്ടം ഇതാണ്. ഏറ്റവും കൂടിയ മഴയുടെ അളവ് 5 സെ.മീ. യില്‍ താഴെയാണ്.

[തിരുത്തുക] വേനല്‍ക്കാലം

കേരളത്തിലെ വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. മാര്‍ച്ച് മുതല്‍ മേയ് വരേയുള്ള കാലമാണ് ഇത്. എന്നാല്‍ മറ്റിടങ്ങളിലില്ലാത്ത തരം വേനല്‍ മഴ കേരളത്തിന്റെ പ്രത്യേകതയാണ്. വിട്ടു വിട്ട് പെയ്യുന്ന മഴ മാര്‍ച്ച് മേയ് മാസങ്ങളിലെ താപനില കുറക്കാന്‍ സഹായിക്കാറുണ്ട്. ഈ കാലത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലാണ്. ഇത് മേയിലാണ് കൂടുതലും ലഭ്യമാകുന്നത്.[9] കണ്ണൂര്‍ ജില്ലയിലെ തെക്കു കിഴക്കന്‍ ഭാഗങ്ങള്‍ , മലപ്പുറം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങള്‍, പാലക്കാട് ജില്ല എന്നിവിടങ്ങളില്‍ 20 സെ.മീ ഓളം മഴ ലഭിക്കാറുണ്ട്. കാട്ടുതീ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ഇക്കാലത്താണ്.

[തിരുത്തുക] മഴക്കാലം

ഇത് വ്യക്തമായ രീതിയില്‍ രണ്ട് കാലങ്ങളിലായാണ് വരുന്നത്

[തിരുത്തുക] കാലവര്‍ഷം

കാലവര്‍ഷം അഥവാ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരേയുള്ള മാസങ്ങളിലാണ് ഇത്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇക്കാലത്താണ്. ഇടവപ്പാതിയെന്നും വിളിക്കാറുള്ള ഈ മഴക്കാലം അറബിക്കടലില്‍ നിന്ന് രൂപം കൊണ്ട് വരുന്ന മഴമേഘങ്ങള്‍ പശ്ചിമഘട്ടത്തിന്റെ സാമീപ്യം മൂലം ഘനീഭവിച്ച് ഉണ്ടാകുന്നതാണ്. ഇടിവെട്ടും മിന്നലും കുറവായിരിക്കുമെന്നതും ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മഴപെയ്യുമെന്നതുമാണ് തുലാവര്‍ഷത്തെ അപേക്ഷിച്ച് ഇതിനുള്ള പ്രത്യേകത. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ഇറ്റുക്കി ജില്ലയിലെ പീരുമേട് പ്രദേശങ്ങളിലാണ്. ഇവിടെ 400 സെ.മീ വരെ മഴ ലഭിക്കുന്നു. മലബാറിലെ കുറ്റ്യാടി, വൈത്തിരി പ്രദേശങ്ങളിലാണ് വടക്ക് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്.

[തിരുത്തുക] തുലാവര്‍ഷം

വടക്കു കിഴക്കന്‍ മണ്‍സൂണ്‍ കാലം എന്നറിയപ്പെടുന്ന ഇത് തുലാം രാശിയിലാണ് പെയ്യുന്നത്. അതായത് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ. സംസ്ഥാനത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് ഈ മഴ കൂടുതലായും ലഭിക്കുന്നത്. വൈകുന്നേരങ്ങളില്‍ ആണ് കൂടുതലായും പെയ്യുക അതുകൊണ്ട് ഈ മഴ നാലുമണി മഴ[അവലംബം ചേര്‍ക്കേണ്ടതുണ്ട്] എന്നറിയപ്പെടുന്നു, മാത്രവുമല്ല മഴയ്ക്ക് മുമ്പ് ഇടി മിന്നലിന്റെ വരവേല്പ് ഇക്കാലത്ത് കൂടുതലായുണ്ടാകും. പുനലൂര്‍,. കുറ്റ്യാടി, നേരിയമംഗലം എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്.

[തിരുത്തുക] കുടിവെള്ളം

കേരളത്തിലെ 70 ശതമാനം ആള്‍ക്കാര്‍ക്കും ശുദ്ധജലം അവരവരുടെ വീടുകളില്‍ ഉള്ള കിണര്‍, കുളം എന്നിവയില്‍ നിന്ന് ലഭ്യമാകുന്നുണ്ട് എന്നത് കേരളത്തിനെ സംബന്ധിച്ചിടത്തോളം ഭാഗ്യമാണ്. 17.2 ശതമാനം പേര്‍ക്ക് ഭാഗികമായേ ശുദ്ധജലം ലഭിക്കുന്നുള്ളൂ. എന്നാല്‍ നഗരങ്ങളിലും മറ്റും സര്‍ക്കാര്‍ ശുദ്ധജലം കുഴലുകളില്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ സമുദ്രതീരത്ത് കീടക്കുന്ന വൈപ്പിന്‍ പോലുള്ള ഗ്രാമപ്രദേശങ്ങളിലാണ് ശുദ്ധജലക്ഷാമം ഏറ്റവും രൂക്ഷം. [10] നദികളില്‍ നിന്നും പാടങ്ങളില്‍ നിന്നും അനുവദനീയമായ അളവിലും കൂടുതല്‍ മണല്‍ എടുക്കുന്നത് തൃശ്ശൂര്‍ ജില്ലയിലെ പലയിടങ്ങളിലും വേനല്‍ കാലത്ത് ജലക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.

[തിരുത്തുക] ഗതാഗതം

[തിരുത്തുക] റോഡുകള്‍

കേരളത്തിലെ ദേശീയപാതയുടെ ആകെ നീളം 1,524 കിലോമീറ്ററും സംസ്ഥാനപാതയുടേത് 4,006 കിലോമീറ്ററുമാണ്‌, കൂടാതെ 23,702 കിലോമീറ്റര്‍ ജില്ലാപാതകളും കേരളത്തിലുണ്ട് [11] കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയ പാത 17. ഇടപ്പള്ളിയില്‍ നിന്നും പനവേല്‍(മുംബൈക്ക് സമീപം‍)ദേശീയ പാത 4 വരെയുള്ള ദേശീയ പാത 17-ലെ ഇടപ്പള്ളിമുതല്‍ തലപ്പാടി വരെ 420 കിലോമീറ്റര്‍ ഈ പാത കേരളത്തിലൂടെ കടന്നുപോകുന്നു. കേരളത്തിലൂടെയുള്ള രണ്ടാമത്തെ നീളം കൂടിയ ദേശീയപാതയാണ്‌ ദേശീയപാത 47. ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു. ഇത് വാളയാര്‍മുതല്‍ കളിയിക്കാവിള വരെയുള്ള 416.8 കിലോമീറ്റര്‍ കേരളത്തിലൂടെ കടന്നുപോകുന്നു[12]. ദേശീയപാത 49 (കൊച്ചി-രാമേശ്വരം), ദേശീയപാത 208(കൊല്ലം-തിരുമംഗലം), ദേശീയപാത 212(കോഴിക്കോട്-മൈസൂര്‍), ദേശീയപാത 213(കോഴിക്കോട്-പാലക്കാട്), ദേശീയപാത 220(കൊല്ലം-തേനി) എന്നീ ദേശീയപാതകള്‍ കേരളത്തില്‍ നിന്നും തുടങ്ങുന്നു.[13] ദേശീയപാതകള്‍ കഴിഞ്ഞാല്‍ കേരളത്തിലെ റോഡ് ശൃംഖലയില്‍ പ്രധാനം സംസ്ഥാനപാതകളാണ്‌. ഇവ കൂടാതെ ജില്ലാപാതകളും, പഞ്ചായത്തു പാതകളും ചേര്‍ന്ന്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളേയും ബന്ധപ്പെടുത്തുന്നു.

[തിരുത്തുക] റെയില്‍‌വേ

കേരളത്തിലൂടെ തെക്ക്‌-വടക്കായി കടന്നുപോകുന്ന ദക്ഷിണ റെയില്‍വേയിലെ മംഗലാപുരം - കന്യാകുമാരി പാതയും ഷൊര്‍ണ്ണൂരില്‍ നിന്നും